2013, ഡിസംബർ 31, ചൊവ്വാഴ്ച

വര്‍ഷാന്ത്യ കുറിപ്പുകള്‍ - 2013

ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിട്ട് അഞ്ചു വര്ഷം തികയാന്‍ പോകുകയാണ്.  ഇതടക്കം 134 പോസ്റ്റുകള്‍ ഇതുവരെ ഇട്ടു.  ഓരോ വര്ഷം കഴിയുന്തോറും താല്പര്യം കുറയുന്നു, പക്ഷെ ചില സമയങ്ങളില്‍ എഴുതുവാന്‍ ആരോ മനസ്സില്‍ വന്നിരുന്നു മന്ത്രിക്കുന്നത് പോലെ തോന്നുന്നത്കൊണ്ട് വീണ്ടും കീബോര്‍ഡിലെ അക്ഷരങ്ങളില്‍ വിരലുകള്‍ അമരുകയാണ്.

ഓരോവര്‍ഷവും എനിക്ക് പ്രിയപ്പെട്ടതാണ്.  വേദനകളും വേര്‍പാടുകളും സന്തോഷങ്ങളും എല്ലാം കൂടിക്കലര്‍ന്നു അവിയല്‍ രൂപത്തിലാക്കി നമുക്ക് ജീവിതത്തിലെ പല നിമിഷങ്ങളും സമ്മാനിക്കുന്ന ഓരോ വര്‍ഷവും എനിക്ക് പ്രിയപ്പെട്ടത് തന്നെ.  എന്‍റെ അനുഭവത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന പല കാര്യങ്ങളും എനിക്ക് കൂടുതല്‍ അനുഭവയോഗ്യമായിട്ടാണ് ഭവിച്ചിട്ടുള്ളത്.  ഏറ്റവും കൂടുതല്‍ സ്നേഹിച്ച പലരും/പലതും പെട്ടെന്ന് തന്നെ എന്നില്‍നിന്നും "ഒരുവാക്ക് പോലും മിണ്ടാതെ"  അകന്നുപോയിട്ടുണ്ട്.  നമ്മള്‍ വിധി അല്ലെങ്കില്‍ യോഗം എന്നീ പദങ്ങളില്‍ അതിനെ ഒതുക്കുന്നു.  എന്തിനും ഒരു ന്യായീകരണം വേണമല്ലോ.

കഴിഞ്ഞവര്‍ഷം എന്നെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ഒന്നായിരുന്നു.  ഏതാണ്ട് അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വാടക വീട്ടില്‍നിന്നും വീണ്ടും സ്വന്തം വീട്ടിലേക്ക് താമസം മാറ്റുവാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായി സന്തോഷം വളരെ നല്‍കുന്ന ഒരു കാര്യമാണ്.  മുന്‍വര്‍ഷം തറക്കല്ലിട്ടു തുടങ്ങിവെച്ച പണി തൊണ്ണൂറു ശതമാനം പൂര്‍ത്തിയായി.  കഴിഞ്ഞ സെപ്റ്റംബര്‍ മാസം ഞങ്ങള്‍ അങ്ങോട്ട്‌ മാറി.  എന്നിട്ടും വ്യക്തിപരമായ ചില സങ്കടങ്ങള്‍ ഇന്നും ബാക്കി നില്‍ക്കുന്നു.  എന്നെ സംബന്ധിച്ച് ചെറുതല്ലാത്ത ഒരു സാമ്പത്തിക ബാധ്യതയും എന്നില്‍ നിക്ഷിപ്തമായിട്ടുണ്ട്.  ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെയും ഒരു കുടുംബ സുഹൃത്തിന്റെയും സഹായം ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കട്ടെ.  എന്നാല്‍ ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്യുംകയും കേവലം ഫെസ്ബുക്കിലെ ഒരു എതിരഭിപ്രായത്തിന്റെ പേരില്‍ അതില്‍ നിന്നും പിന്തിരിഞ്ഞു എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്ത ഒരു "പ്രമുഖന്‍റെ" പ്രവൃത്തിയില്‍ എനിക്ക് വേദനയിലുപരി അത്ഭുതമാണ് തോന്നുന്നത്!  ആളുകള്‍ ഇത്രക്ക് "ചീപ്പ്" ആണെന്ന് നമ്മള്‍ മനസ്സിലാക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.  ആ പറഞ്ഞ സഹായം സ്വീകരിച്ചതിന് ശേഷമായിരുന്നു ഇതെങ്കില്‍ സംഗതികള്‍ എത്ര മോശമാകുമായിരുന്നു.  എന്തായാലും രക്ഷപ്പെട്ടു!!.

ഒരിക്കല്‍ ഞാന്‍ അതിരറ്റ് സ്നേഹിച്ച ബഹുമാനിച്ച (പിന്നീട് വെറുക്കേണ്ടി വന്ന) എന്‍റെ അമ്മാവന്‍ മരണപ്പെട്ടതും ഈ വര്ഷം തന്നെ.  പ്രത്യേകിച്ച് ഒരു ദു:ഖവും അതില്‍ തോന്നിയില്ല എന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്.  എന്നാല്‍ ഒരു ബന്ധുത്വവും ഇല്ലാത്ത ചില ആളുകളുടെ വേര്‍പാട് ഉള്ളുലക്കുന്ന ദിനരാത്രങ്ങളാണ് സമ്മാനിച്ചത്.  അതില്‍നിന്നൊക്കെ ഒരു മുക്തി ആഗ്രഹിച്ചാണ് ഫേസ്ബുക്കില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്.  ചില നല്ലതും അല്ലാത്തതുമായ സൌഹൃദങ്ങള്‍ അവിടെ നിന്നും ലഭിക്കുകയുണ്ടായി.  എന്റെതല്ലാത്ത കാരണങ്ങളാല്‍ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ ചിലര്‍ അധിക്ഷേപിച്ചപ്പോലും എന്‍റെ എത്തിക്സ് വെച്ച് പരമാവധി നല്ല രീതിയില്‍ തന്നെ അവര്‍ക്ക് തക്ക മറുപടി കൊടുക്കുകയും പിന്നെയും സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അവരെ ബ്ലോക്ക് ചെയ്യേണ്ടതായും വന്നു.  ചില ഫേസ്ബുക്ക് സുഹൃത്തുക്കളെ നേരില്‍ കാണാനും കഴിഞ്ഞു.

ആകെ മൊത്തം കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ നല്ല ഒരുവര്‍ഷം തന്നെയാണ് കടന്നു പോയത്.  ജീവിതത്തിന്‍റെ ഭാഗമായ പ്രതിസന്ധികളെ പതറാതെ തരണം ചെയ്യാനുള്ള ഒരു കരുത്ത് മനസ്സിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ് അങ്ങിനെ തോന്നിപ്പിക്കുന്നത്.  അതിനു കാരണമായിട്ടുള്ളത് ചില വിശ്വാസങ്ങള്‍, ഞാന്‍ വിശ്വസിക്കുന്ന ചില എത്തിക്സ്, എന്‍റെ വീട്ടുകാര്‍, ചില ബന്ധുക്കളും സ്നേഹിതരും ഒക്കെയാണ്.  ഇനിയുള്ള ജീവിതത്തിലും ഇതൊക്കെ തന്നെ എന്നെ മുന്നോട്ടു നയിക്കും എന്നുള്ള വിശ്വാസം ഇപ്പോഴും കൈവിടാതെ കൂടെയുണ്ട്.

എല്ലാവര്ക്കും നല്ല ഒരു പുതുവത്സരം നേര്‍ന്നുകൊള്ളുന്നു.  

2013, ഡിസംബർ 25, ബുധനാഴ്‌ച

ഞാന്‍ കണ്ട സിനിമ - നോര്‍ത്ത് 24 കാതം

ഏറ്റവും ഒടുവില്‍ ഞാന്‍ കണ്ട സിനിമ - നോര്‍ത്ത് 24 കാതം.


ചില ക്രിക്കറ്റ് മാച്ചുകള്‍ ഇതുപോലെയാണ്.  ആദ്യം നമ്മെ ബോറടിപ്പിക്കും.  കളി പുരോഗമിക്കുന്തോറും സീറ്റിൽ ഒന്നുകൂടി ഇളകിയിരുന്നു നമ്മെ അവസാനം വരെ കാണാൻ തോന്നിപ്പിക്കും.   ഒരു കഥ. തുടക്കം ഒരു ന്യൂജനറേഷന്‍ മട്ടിലാണ്.  അസാധാരണ സ്വഭാവ വിശേഷങ്ങള ഉള്ള ഒരു "ടെക്കി", മ്മടെ ഫഹദ് ഫാസില്‍, ഒരു പ്രത്യേക ജന്മം.  ചില തനത് ശൈലികള്‍ക്ക് ഉടമയാണ് കഥാനായകന്‍. വൃത്തി, എടുപ്പ്, നടപ്പ്, ജോലി ഇതിലെല്ലാം സ്വന്തം ചിട്ടവട്ടങ്ങള്‍! (ആള്‍ ഒരു ഫയങ്കര സംഭവം തന്നെ!).  പക്ഷെ യുവാക്കള്‍ക്ക് വേണ്ടുന്ന "ഗുണങ്ങള്‍" (പഞ്ചാരയടി, കമ്പനി കൊടുക്കല്‍, വെള്ളമടി) ഒന്നും ഇല്ലാത്ത ഒരു തരം ജന്മം. മൂക്കിന്‍തുമ്പത്ത് കോപം.

ഇദ്ദേഹത്തിനു അച്ഛന്‍, അമ്മ, സഹോദരന്‍.  അമ്മ ഒരു വക്കീല്‍.  അച്ഛന് വീട്ടിലെ കമ്പ്യൂട്ടറില്‍ ഗെയിം കളി.  സഹോദരന്‍ ഒരു RJ - റേഡിയോ ജോക്കി.  തന്റെ സഹോദരന് ഇല്ലാത്ത ഗുണങ്ങള്‍ എല്ലാം ഈ അവതാരത്തില്‍ വേണ്ടതില്‍ അധികം കഥാകൃത്ത് ചേര്‍ത്തിട്ടുമുണ്ട്.  

ഓഫീസില്‍ കഥാനായകന്‍ ഹരിക്ക് പാരപണിയാന്‍ പതിനെട്ടടവുകളും പയറ്റി പരാജയപ്പെട്ട സഹപ്രവര്‍ത്തകര്‍! താന്‍ ഉണ്ടാക്കിയ ഒരുപ്രോഗ്രാം ഡെമോ തിരുവനന്തപുരത്ത് അവരുടെ ക്ലൈന്റിന്റെ മുന്നില്‍ നടത്തുവാന്‍ നിയോഗിക്കപ്പെടുന്ന ഹരി ആദ്യം ഒന്ന് മടിച്ചു എങ്കിലും പോകുവാന്‍ തീരുമാനിക്കുന്നു.  (യാത്രകളോട് പൊതുവെ അയാള്‍ക്ക് അകാരണമായ ഒരു ഭയവുമുണ്ട്).  അന്ന് ഒരു ഹര്‍ത്താല്‍ ദിവസവും! 

അങ്ങിനെ ഹരി ട്രെയിനില്‍ യാത്രയാവുന്നു.  കംപാര്‍ട്ട്മെന്റില്‍ വെച്ച് ഒരു വയോധികനെ (നെടുമുടി) കാണുന്നു എങ്കിലും സ്വതസിദ്ധമായ "ബലം പിടുത്തം" അയാള്‍ കൈവിടുന്നില്ല.  തന്‍റെ പ്രിയ പത്നിക്ക് സുഖമില്ല എന്നറിഞ്ഞു ആ വൃദ്ധനു ശാരീരിക വൈഷമ്യം നേരിടുമ്പോഴും ഒരു കൈ സഹായം ചെയ്യാന്‍ മുതിരാതെ ആ ബലം പിടുത്തം തുടരുന്നു.  മുകളിലെ ബെര്‍ത്തില്‍ യാത്ര ചെയ്തിരുന്ന നാരായണി എന്ന പെണ്‍കുട്ടിയാണ് ആ കാരണവരെ സഹായിക്കുന്നത്.  യാത്ര തുടരേണ്ട എന്ന് തീരുമാനിക്കുന്ന വൃദ്ധന്‍ തിരികെ മടങ്ങാന്‍ തീരുമാനിക്കുന്നു.  തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങിയ വൃദ്ധനും പെണ്‍കുട്ടിയും കോഴിക്കോട്ടേക്ക് ആ സ്റ്റേഷനില്‍ നിന്നും ട്രെയില്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ അടുത്ത സ്റ്റെഷനിലെക്ക് പോകുവാന്‍ തീരുമാനിക്കുന്നു. ഇറങ്ങാനുള്ള തിരക്കിനിടയില്‍ വീണുപോയ വൃദ്ധന്‍റെ മൊബൈല്‍ ഫോണ്‍ ഹരിക്ക് കിട്ടുന്നു.  അന്നേരം അതില്‍ വന്ന കോള്‍ വൃദ്ധന്‍റെ ഭാര്യ മരണപ്പെട്ട വാര്‍ത്തയായിരുന്നു.  മൊബൈല്‍ ഉടമക്ക് തിരികെ കൊടുക്കാന്‍ ചാടി ഇറങ്ങിയ ഹരിക്ക് ട്രെയിന്‍ വിട്ടുപോകുന്നു.  അതില്‍ അയാളുടെ ബാഗും.  പക്ഷെ ഇങ്ങിനെ ഒരു അവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ തന്‍റെ കൈയിലുള്ള കാര്യം ഹരി മറച്ചു വെക്കുന്നു.  അത് സ്വിച്ച് ഓഫ് ചെയ്ത് തന്‍റെ ബാഗില്‍ അയാള്‍ സൂക്ഷിക്കുന്നു.  പിന്നീട് അവിടന്നങ്ങോട്ട് ജീവിതത്തിന്‍റെ സംഭവബഹുലമായ പ്രയാണമാണ് കാണുന്നത്.  ഓട്ടോയില്‍ കൊല്ലത്തേക്ക് പോകുന്ന വൃദ്ധനും  നാരായണിക്കും ഒപ്പം ഹരിയും കൂടുന്നു.  ആ വാര്‍ത്ത അയാളെ അറിയിക്കാന്‍ കഴിയാതെ.  തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനും തുടര്‍ന്ന് ട്രാന്‍. സ്റ്റാന്റും അവരുടെ ഇടത്താവളം ആകുന്നു.  അവസാനം ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ അവര്‍ യാത്രതിരിക്കുന്നതിനു മുന്‍പ് വീണ്ടും വൃദ്ധനു ഫോണ്‍ വരുന്നു എങ്കിലും അത് ഹരി വീണ്ടും സ്വിച്ച് ഓഫ് ചെയ്യുന്നു.  ഇടക്ക് ബസ്സ്‌ കേടാവുന്നു.  തുടര്‍ന്ന്‍ ഒരു തോണിയില്‍ പിന്നെ ഒരു ആംബുലന്‍സില്‍ പിന്നെ നാട്ടുവഴികള്‍ ഇതെല്ലാം അവരുടെ യാത്രാമാധ്യമങ്ങള്‍ ആയിത്തീരുന്നു.  വിശപ്പ്‌ മാറ്റാന്‍ വഴിയില്‍ കാണുന്ന ഒരു കള്ളുഷാപ്പില്‍ കയറി കപ്പയും മീങ്കറിയും കഴിക്കുന്നു നാരായണിയും വൃദ്ധനും.  അപ്പോഴും ഹരി "എയര്‍" പിടുത്തം ഉപേക്ഷിക്കുന്നില്ല.  അവിടെനിന്നു പരിചയപ്പെടുന്ന ചില യുവാക്കളുമായി ഏറണാകുളം ലക്ഷ്യമാക്കി പോകുന്ന മൂവരും ഇടക്ക് ആ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.  പിന്നീട് ഇടവഴികളിലൂടെ പോകുമ്പോള്‍ മൂവരും ഒരു നിമിഷം ഒരു ജലപ്രവാഹത്തില്‍ നോക്കി എല്ലാം മറന്നു നിന്നുപോകുന്നുണ്ട്. "ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം" എന്ന കവിവചനം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ എയര്‍ പിടുത്തം വിട്ട് ഹരിയും ഒരുവേള നിന്നുപോകുന്നു.   കൃത്രിമങ്ങള്‍ എല്ലാം വിട്ടു പ്രകൃതിയെ ഹരികൃഷ്ണന്‍ അടുത്തറിയാന്‍ തുടങ്ങുന്നത് അവിടെവെച്ചാണ്.  ശുദ്ധമായ വായു, ജലം പിന്നെ മണ്ണ് എല്ലാം ഹരിക്ക് തുറന്നു കാട്ടിയത് അനുഭൂതികളുടെ മണിചെപ്പുകള്‍ ആയിരുന്നു.  ഇതിനിടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഹരിയെ കാണാതെ കമ്പനിയുടമയും അവരിലൂടെ വിവരമറിയുന്ന വീട്ടുകാരും വിഷമിക്കുന്നു.  ഹരിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നു.  തുടര്‍ന്ന്‍ ഒരു കള്ളവാറ്റു സംഘത്തിന്‍റെ ഒപ്പം ഹരിയെയും  പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു.  നാരായണിയും വൃദ്ധനും സ്റ്റേഷനില്‍ എത്തി ഹരിയെ മോചിപ്പിക്കുന്നു.  തുടര്‍ന്ന്‍ ഒരു പോലീസ് ജീപ്പില്‍ ഗസ്റ്റ് ഹൌസില്‍ എത്തുന്നവര്‍ ഒരു മന്ത്രിയുടെ വാഹനത്തില്‍ ഏറണാകുളത്തേക്ക് യാത്രതിരിക്കുന്നു.  പ്രജാക്ഷേമതല്‍പ്പരനായ മന്ത്രിയും ശിങ്കിടികളും ഇടക്ക് വെച്ച് അവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുന്നു.  വഴിയില്‍ കേടായി കിടന്ന ഒരു പോലീസ് ജീപ്പ് ഹരി നന്നാക്കി കൊടുക്കുന്നു.  അതിലായി പിന്നീട് മൂവരുടെയും യാത്ര.  വിമാനത്താവളത്തിനടുത്ത് ഇറങ്ങുന്ന അവര്‍ക്ക് കൂട്ടായി ഒരു പ്രവാസി മലയാളിയെ കിട്ടുന്നു.  

വീണ്ടും തുടരുന്ന ആ ഹര്‍ത്താല്‍ ദിനയാത്രയില്‍ അവരില്‍ ഓരോരുത്തര്‍ക്കും ജീവിതത്തിന്‍റെ അനുഭവപാഠശാല ആയി മാറുന്നതാണ് പിന്നീട് പ്രേക്ഷകര്‍ കാണുന്നത്.  ആ യാത്രയില്‍ ഹരിയുടെ "ബലം പിടുത്തം" അഴിയാന്‍ തുടങ്ങുന്നു.  എങ്കിലും ഗൌരവം വിടാതെ നോക്കുന്നു.  നാനാ തുറകളിലുള്ള ആളുകളുമായി ആദ്യമായി ഇടപെടാന്‍ കഴിയുന്ന അയാളുടെ മനസ്സില്‍ പലവിധ ചലനങ്ങളും നടക്കുന്നത് പ്രേക്ഷകര്‍ ആ മുഖഭാവങ്ങളിലൂടെ അറിയുന്നുണ്ട്.  നമ്മില്‍ ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന നന്മ ഉണ്ടെന്നു ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പറയാതെ പറയുന്നുണ്ട്.  "സ്നേഹം പറഞ്ഞറിയിക്കാന്‍ കഴിയില്ല, അനുഭവിച്ച് തന്നെ അറിയണം" എന്ന അറിവ് ഹരിക്ക് ലഭിക്കുന്നു.  ചില രസകരമായ സന്ദര്‍ഭങ്ങളും സംഭാഷണ ശകലങ്ങളും ഈ സിനിമയില്‍ ഇടക്കിടെ ഹരം പകരുന്നുണ്ട്.

അവസാനം യാത്ര അനിവാര്യതയിലേക്ക് ചെന്ന് ചേരുന്നു.  തന്‍റെ ഭാര്യ മരിച്ച സത്യം അറിയുന്ന വൃദ്ധന്‍ അതിനെ അതിജീവിക്കാന്‍ പെടുന്ന പാട് അത്യന്തം മനോഹരമായി നെടുമുടിവേണു അവതരിപ്പിച്ചു.  അവിടെ നിന്ന് പോരാന്‍ നേരം ഹരി സൂക്ഷിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ വൃദ്ധന്‍ അറിയാതെ അയാളുടെ മേശപ്പുറത്ത് വെക്കുന്നു.  തുടര്‍ന്ന്‍ നാരായണിക്ക് ഒപ്പം തിരിച്ചു പോരുന്ന ഹരി യാത്രക്ക് അവസാനം താന്‍ മോശമാണ് എന്ന് കരുതിയ പലതും സ്വീകരിക്കാന്‍ തയ്യാറാകുന്നു. 

ഈ യാത്രക്ക് ശേഷം ഹരി പുതിയ ഒരു മനുഷ്യനായിത്തീരുന്നു.  എല്ലാവരോടും സഹകരിച്ചു അവരില്‍ ഒരാളായി ഹരി മാറുന്നു.  ചുറ്റുപാടുകളിലും മനുഷ്യരിലും അയാള്‍ പുതിയത് പലതും കണ്ടെത്തുകയായിരുന്നു.  അവസാനം തനിക്ക് എന്തോ നഷ്ടപ്പെട്ടു എന്ന ഒരു ചിന്ത ഡോക്ടറോട് തുറന്നു പറയുന്ന ഹരി അത് നാരായണിയോടുള്ള തന്‍റെ സ്നേഹമാണെന്ന് തിരിച്ചറിയുന്നു.  അത് എന്നെന്നേക്കും നഷ്ടപ്പെടാതിരിക്കാന്‍ അവള്‍ ഉണ്ടാകും എന്ന് പറഞ്ഞ ട്രെയിന്‍ തേടി സ്റ്റേഷനില്‍ എത്തുകയും അവളെ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു. 

ലോകം എത്രയൊക്കെ സാങ്കേതികമായി പുരോഗമിച്ചാലും മനുഷ്യന്റെ ജീവിതത്തിൽ നന്മ, സ്നേഹം, സഹവർത്തിത്വം  ഇവക്കുള്ള സ്ഥാനം ഈ സിനിമയിൽ അടിവരയിട്ടു പറയുന്നുണ്ട്.  അഭിനേതാക്കളിൽ ശ്രീ. നെടുമുടിവേണു കലക്കി.  ഹർത്താലിനെ മറ്റെല്ലാവരും വിമർശിക്കുമ്പോഴും നെടുമുടിവേണുവിന്റെ കഥാപാത്രം ന്യായീകരിക്കുന്നു. ആളൊരു പഴയ സഖാവുമാണ്.  ഒരു പഴഞ്ചന്‍ സഖാവ് എന്ന് നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പ് താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ കൈവിടാത്ത സ്വത്വബോധത്തെ നമ്മള്‍ കണ്ടറിയണം.  ഫഹദ് ഫാസിൽ പറയാൻ അധികം ഡയലോഗുകൾ ഇല്ലാത്ത ഒരു റോളാണ് ചെയ്തത് എങ്കിലും അയാളുടെ മുഖത്ത് അയാൾക്ക് പറയാനുള്ളത് പ്രേക്ഷകർക്ക് വായിച്ചെടുക്കാം.  നാരായണി ആയിവന്ന സ്വാതി തന്റെ ഭാഗം ഭംഗിയാക്കി.  റേഡിയോ അവതാരകൻ പയ്യന് "ഡാ തടിയാ" എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ഒരു തുടര്ച്ചയായി തോന്നി, എങ്കിലും കൊള്ളാം.  പിന്നെ ആ പരദേശി ദമ്പതികൾ.  അങ്ങിനെ പേരറിയുന്നതും അല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങൾ അവരുടെ ഭാഗം നന്നായി ചെയ്തു.  സംഗീത വിഭാഗം എടുത്തു പറയത്തക്ക ഒന്നും ഉണ്ടെന്നു തോന്നാത്തത് കൊണ്ട് (എന്റെ മാത്രം അഭിപ്രായം) വിട്ടുകളയുന്നു. ക്ലൈമാക്സ് സീൻ ഒന്നുകൂടി നന്നാക്കാമായിരുന്നു.  നായികയെ അവിടെ കണ്ടുമുട്ടുന്നതിനു പകരം സ്റ്റേഷനിൽ അവളെ കാത്ത് നായകന് വെയിറ്റിംഗ് ബെഞ്ചിൽ ഇരിക്കുന്നത് ആയിരുന്നുവെങ്കിൽ കുറച്ചുകൂടെ നന്നായേനെ!  അകെ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഈ വർഷം ഇറങ്ങിയ നല്ല ചില ചിത്രങ്ങളിൽ ഒന്ന് എന്ന് പറയാം.  എന്റെ റേറ്റിംഗ്....8.5/10.

അനിൽ രാധാകൃഷ്ണൻ മേനോണ്‍ (സംവിധായകൻ ) ഗുഡ് ജോബ്‌!!  കൃഷ്‌, ധൂം - 3 പോലുള്ള അതിമാനുഷ ചിത്രങ്ങള്‍ ബോക്സോഫീസില്‍ പുതിയ കളക്ഷന്‍ ചരിത്രം എഴുതി ചേര്‍ക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള ചിത്രങ്ങള്‍ തീര്ച്ചയായും വിജയിക്കണം. ഇല്ലോജിക്കല്‍ സീനുകള്‍ കണ്ടു കൈയ്യടിക്കുന്ന നാം യഥാര്‍ത്ഥ ലോകവും ജീവിതവും കാണുവാനും അറിയുവാനും ശ്രമിക്കേണ്ടിയുമിരിക്കുന്നു.

(പലതും വിട്ടുപോയിട്ടുണ്ട്, ചിലത് .ഒഴിവാക്കിയിട്ടും ഉണ്ട്, ക്ഷമിക്കുമല്ലോ!)

2013, ഡിസംബർ 17, ചൊവ്വാഴ്ച

മരണം വാതില്‍ക്കല്‍ ഒരുനാള്‍...............

ഏറെ ആലോചിച്ചതിനു ശേഷമാണ് ഈ പോസ്റ്റ്‌ എഴുതി തുടങ്ങുന്നത്.  ഈയിടെയായി ഒരു ചിന്ത മനസ്സിനെ വല്ലാതെ കീഴടക്കുന്നു - മരണം!!!! (മത വിശ്വാസങ്ങൾ തൽക്കാലം മാറ്റിവെച്ചു മാത്രം ഇത് വായിക്കുക).  അന്നേരം തോന്നിയ ചിന്തകള്‍ പരിമിതമായ വാക്കുകളില്‍ ഇവിടെ കുറിക്കട്ടെ.

അറിഞ്ഞവരും അറിയാത്തവരുമായ ഒരുപാട് പേർ ഓരോ ദിവസവും മരണത്തിനു കീഴടങ്ങുന്നു.  മരണം എന്ന വാക്കിനെ ഒരുപാട് പേര് ഭയക്കുന്നു.  ഒരുപക്ഷെ ജീവിച്ചിരിക്കുന്നവർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വാക്ക് "പണം" ആവാം, എന്നാൽ മിക്കവാറും ആളുകൾ വെറുക്കുന്നത് "മരണം" ആയിരിക്കാം.  മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും വേറെ ഒന്നിനെയുമല്ല.  മരണത്തെയാണ്.   ആഗ്രഹിക്കാത്ത പ്രതീക്ഷിചിരിക്കാത്ത സമയത്ത് "തിഥി" നോക്കാതെ ക്ഷണിക്കപ്പെടാത്ത "അതിഥി"യായി അത് കടന്നുവരുന്നു.  

നമ്മളിൽ ഓരോരുത്തർക്കും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടായിരിക്കും.  ജീവിതകാലത്ത് ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങൾ നമ്മൾ ചെയ്തുകൂട്ടുകയും ചെയ്യും.  പക്ഷെ മരിച്ചുകഴിഞ്ഞാൽ എല്ലാവർക്കും "പരേതൻ" ചെയ്ത "നല്ല കാര്യങ്ങൾ" മാത്രം പാടിപുകഴ്ത്താൻ അമിതമായ താല്പര്യമാണ്.  അത് പലപ്പോഴും അതിരുവിടുന്നത് പല വി.ഐ.പി. മരണങ്ങളിലും അനുശോചനം രേഖപ്പെടുത്തുന്ന മഹദ് വ്യക്തികൾ ടി.വി. ചാനലുകള്ക്ക് മുന്നിൽ അത് നടത്തുമ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

ഒരാൾ ജീവിത കാലത്ത് ചെയ്യുന്ന, അതിനാൽ ഉണ്ടാവുന്ന ദൂഷ്യം കുറെ കാലത്തേക്ക് നീണ്ടു നില്ക്കാവുന്ന ഒന്നോ അതിലധികമോ തെറ്റുകൾ, അയാൾ മരണപ്പെട്ടു കഴിഞ്ഞാൽ പെട്ടെന്ന് ഇല്ലാതാവുമോ?  മരണ സമയത്ത് താൻ  ചെയ്തുപോയ കാര്യങ്ങളിൽ പശ്ചാത്താപം തോന്നിയാൽ അത് അയാളുടെ കാര്യത്തിൽ എന്ത് ഗുണമാവും ഉണ്ടാക്കുക? ജീവിത കാലത്ത് ഒരു വ്യക്തി മറ്റു വ്യക്തികൾക്കോ സമൂഹത്തിനു തന്നെയോ ചെയ്ത ഉപദ്രവം കേവലം ഒരു മാപ്പ് പറച്ചിലിൽ ഇല്ലാതെയാകുമോ? ബന്ധുക്കളോട് ചെയ്ത തെറ്റുകൾക്ക് ആ വ്യക്തിയുടെ മരണശേഷം മക്കൾ വന്നു തങ്ങളുടെ പിതാവിന് അല്ലെങ്കിൽ മാതാവിന് പൊറുത്തു കൊടുക്കണം,  അവർക്ക്  വേണ്ടി പ്രാർത്ഥന നടത്തണം എന്നൊക്കെ പറയുന്നത് പിതാവിനെ പാപമോചിതനാക്കി സ്വർഗ്ഗത്തിലേക്ക്  എളുപ്പത്തിൽ കയറ്റി വിടുവാൻ നടത്തുന്ന ഒരു ശ്രമം മാത്രമല്ലേ?

ഇങ്ങിനെയുള്ള കാട്ടിക്കൂട്ടലുകൾ പലതും കാണുവാനും അനുഭവിക്കുവാനും ഈ അടുത്ത കാലത്ത് യോഗമുണ്ടായതിൽ നിന്നുമാണ് ഈ പോസ്റ്റിനു തുടക്കമിട്ടത്.  അപ്പോഴൊക്കെ മനസ്സില് ഉയർന്നു വന്നിട്ടുള്ള ഒരു ചോദ്യമാണ് ഇവർക്ക്  (നമുക്കും) മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അല്ലെങ്കിൽ മനപ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നുകൂടെ എന്ന്!  വിവിധ തലത്തിലുള്ള മനുഷ്യ ജീവിതത്തിൽ പലവിധ കാരണങ്ങൾ കൊണ്ടും ഇത്തരം പോസിറ്റീവ് ജീവിതം നയിക്കാൻ പലർക്കും കഴിയുന്നുണ്ടാവില്ല എന്ന പരിമിതി ഇവിടെ വിട്ടുകളയുന്നുമില്ല.  പക്ഷെ സ്വന്തം പ്രവൃത്തികൾ മറ്റുപലർക്കും ഉണ്ടാക്കാവുന്ന എടങ്ങേറുകൾ നമ്മൾ ചിന്തിച്ചേ തീരൂ.  ലോകം ഏറെ മാറി ചിന്തിച്ചു തുടങ്ങിയ ഇക്കാലത്ത് ആ ചിന്തകൾ വളരെ ഇടുങ്ങിയ വഴികളിലൂടെയാണ്‌ എന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയണം.

ജീവിതത്തിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്ക് തങ്ങളുടെ ജീവിത കാലത്തും അതിനു ശേഷവും ഒക്കെ കണക്ക് പറയേണ്ടിവരും എന്ന് വ്യത്യസ്ത തരത്തിലുള്ള ചിന്താധാരകൾ മതാടിസ്ഥാനതിലും മറ്റും നമ്മുടെ ഇടയിലുണ്ട്.   പക്ഷെ ഒരു കാര്യം നമ്മൾ ആലോചിക്കുക, എങ്ങിനെയൊക്കെ ചിറകുവിടർത്തി പറന്നു കളിച്ചാലും നമ്മളെ തേടിയും മരണം വാതില്‍ക്കല്‍ ഒരുനാൾ......

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

യാത്രകള്‍

തുടരെ രണ്ടാമത്തെ പോസ്റ്റും യാത്രാസംബന്ധിയയാത് മനപ്പൂര്‍വ്വം തന്നെയാണ്.  യാത്രകള്‍ മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്.  തന്നിലെ "തന്നെ" അടുത്തറിയാന്‍വേണ്ടി മനുഷ്യന്‍ യാത്രകള്‍ നടത്തുന്നു.  മനുഷ്യന്‍ മാത്രമല്ല പക്ഷികളും മൃഗങ്ങളും എല്ലാം യാത്രകള്‍ നടത്തുന്നു.

ചെറുപ്പകാലത്ത് വാപ്പയുടെ കൈപിടിച്ചോ അദ്ധേഹത്തിന്റെ സൈക്കിളില്‍ മുന്നില്‍ ഇരുന്നോ ആണ് എന്റെ യാത്രകളുടെ സ്മരണകള്‍ ആരംഭിക്കുന്നത്.  അതോടൊപ്പം ഉമ്മയുടെ കൂടെ അമ്മാവന്മാരുടെ വീടുകളിലേക്ക് നടത്തിയ യാത്രകളും സ്മരണീയമാണ്.  ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങള്‍ തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അന്ന്.  പല ബസ്സുകള്‍ മാറിക്കയറിയുള്ള യാത്രകള്‍..  കൊടുങ്ങല്ലൂരില്‍ ബസ്സ്‌ കാത്ത് നില്‍ക്കുമ്പോള്‍ സ്ഥിരം കാണാറുള്ള പഴയ നിക്കര്‍ധാരി പോലീസുകാരന്റെ മുഖം ഇന്നും മനസ്സില്‍ ഡിലീറ്റ് അവാതെയുണ്ട്.  അതിരാവിലെ പോലീസ് മൈതാനിയില്‍ നിന്നും പുറപ്പെടുന്ന പച്ച നിറമുള്ള തിരുവനന്തപുരം ബോര്‍ഡ് വെച്ച എക്സ്പ്രസ്സ് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ഒരു യാത്രപോകണം എന്നുള്ളത് ഒരു ആശയായി ഏറെനാള്‍ മനസ്സില്‍ കിടന്നു.

ചെറുപ്പത്തില്‍ പനിവരുമ്പോഴാണ് മറ്റൊരു യാത്ര.  കൊടുങ്ങല്ലൂരിലെ ഒരു പ്രശസ്ത ഡോക്ടറെ കാണിക്കാന്‍ വേണ്ടി വാപ്പയും ഉമ്മയുമായി ബസ്സില്‍ പോയിരുന്നത് മറ്റൊരു യാത്ര.  കൊടുങ്ങല്ലൂര്‍ അമ്പലനടയിലെ കച്ചവടക്കാരില്‍ നിന്നും എന്റെ ഇഷ്ടകളിപ്പാട്ടമായ കാര്‍ ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും ആ യാത്രകളിലാണ്.  മസാലദോശയോടും നെയ്‌റോസ്റ്റിനോടും  ഇഷ്ടം തോന്നിയതും.

പിന്നെയുള്ള യാത്രകള്‍ എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം എന്ന സ്ഥലത്തെ പള്ളിയിലെ നേര്ച്ചക്ക് പോയിരുന്നതായിരുന്നു.  അതിരാവിലെയുള്ള ആദ്യബസ്സില്‍ അഴിക്കോട്-മുനമ്പം ഫെറി കടന്നു വൈപ്പിന്‍ മുനമ്പം റൂട്ടില്‍ ബസ്സിലും വീണ്ടും വൈപ്പിന്‍-എറണാകുളം ഫെറി കടന്നും പിന്നെ എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്കുള്ള ബസ്സില്‍ യാത്ര.  ആയാത്രകള്‍ ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു.  കൊല്ലത്തിലൊരിക്കല്‍ നമ്മുടെതായ ലോകത്തിനപ്പുറത്തെ ലോകത്തേക്ക് പോകാന്‍ ആ നേര്‍ച്ച സമയം വരുന്നതും കാത്തിരിക്കുമായിരുന്നു.  സ്ഥിരം കണ്ടുമടുത്ത പരിസരങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ ആളുകള്‍, സ്ഥലങ്ങള്‍, സംസാരരീതികള്‍, ആചാരങ്ങള്‍, ഭൂപ്രകൃതികള്‍ തുടങ്ങി എല്ലാറ്റിനോടും ഒരുതരം "ക്രെയ്സ്" തുടങ്ങിയത് ആയാത്രകളിലാണെന്ന് ഉറപ്പിച്ചു പറയാം.  ഒരിക്കല്‍ എറണാകുളം നഗരത്തില്‍ വഴി തെറ്റി പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയത് മറക്കാനാവാത്ത ഒരു അനുഭവമാണ്.  എറണാകുളം നഗരം അന്നേ എന്റെ മനസ്സിനെ കീഴടക്കിയിരുന്നു.  പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യുമ്പോള്‍ കിട്ടുമായിരുന്നിട്ടും നഷ്ടപ്പെടുത്തിയ പ്രണയം ഇന്നും മനസ്സില്‍ ചെറിയ ഒരു നോവ്‌ സമ്മാനിക്കുന്നു.

ഉമ്മയുടെ ബന്ധുക്കള്‍ എല്ലാം അകലെയയിരുന്നത്കൊണ്ട് അവരുടെ വീടുകളിലെ കല്യാണങ്ങള്‍ക്കും മറ്റും പോകാന്‍ ഇടക്കിടെ യാത്ര തരപ്പെടുമായിരുന്നു.  കല്യാണത്തിന് വരന്റെയോ വധുവിന്റെയോ കൂടെ പോകുമ്പോഴും അത് ദീര്‍ഘയാത്ര ആയാല്‍ മാത്രം കൂടെപോകും. അല്ലെങ്കില്‍ കൂടെപോകാതെ കൂട്ടുകാരുമൊത്ത് കളിച്ചു തിമര്‍ക്കും.  ഈ യാത്രകളില്‍ ഒന്നില്‍പോലും ക്ഷീണം തോന്നിയിട്ടില്ല എന്നത് പലര്‍ക്കും ഒരു അതിശയമായിരുന്നു.  കാരണം ഞാന്‍ "കുട്ടി"യാണല്ലോ!  കൂടെയുള്ള സഹയാത്രികര്‍ പ്രായഭേദമന്യേ തലവേദന, ശര്‍ദ്ദി, തലകറക്കം തുടങ്ങിയ കലാരൂപങ്ങളില്‍ പ്രകടനം നടത്തുമ്പോള്‍ ഞാന്‍ തികച്ചും ശാന്തനായി പുറത്തേക്ക കൌതുകത്തോടെ നോക്കിയിരിക്കുന്നത് പലര്‍ക്കും അത്ഭുതമായിരുന്നു.

കുട്ടിക്കാലത്ത് സ്കൂളില്‍നിന്നും പിന്നീട് കോളേജില്‍ നിന്നും പോയിട്ടുള്ള വിനോദയാത്രകളില്‍ ഒന്നില്‍പോലും പങ്കുചേരാന്‍ കഴിയാത്തത് നല്‍കിയ സങ്കടം തെല്ലൊന്നുമല്ല മനസ്സിനെ തളര്‍ത്തിയിട്ടുള്ളത്.  കാരണം സാമ്പത്തികം തന്നെ.  പോകാന്‍ കഴിയാത്ത ഞങ്ങള്‍ ദരിദ്രവാസികള്‍ തമ്മില്‍ പരസ്പരം ആശ്വാസവചനങ്ങള്‍ കൈമാറിയത് ഇന്നും ഓര്‍മ്മിക്കുന്നു.  പോയിവന്നവരുടെ അനുഭവ വിവരണങ്ങള്‍ പലപ്പോഴും അസഹനീയമായിരുന്നു.  ഉള്ളതും ഇല്ലാത്തതും കലര്‍ത്തി അവരുടെ വര്‍ണ്ണനകള്‍ പലപ്പോഴും ക്ലാസ്സിലെ സമാധാനപരമായ അന്തരീക്ഷത്തെ ചെറിയ തോതില്‍ കലക്കി മറിക്കുമായിരുന്നു.  "വലുതാവുമ്പോ തനിക്ക് പോവാന്‍ പറ്റുട്ടോ" എന്ന് സമാധാനിപ്പിച്ച കൂട്ടുകാരിയുടെ വാക്കുകള്‍ അന്നത്തെ അവസ്ഥയില്‍ ഒരു കുളിര്‍മഴയായിരുന്നു.

കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അടുത്തുള്ള ലൈബ്രറിയിലെ മെമ്പര്‍ഷിപ്പ് എടുത്തത്‌ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു.  അവിടത്തെ സഞ്ചാര സാഹിത്യങ്ങള്‍ ഒട്ടുമിക്കതും വായിച്ചു കഴിയുമ്പോള്‍ എന്‍റെ മനസ്സും അതെഴുതിയ മഹാനുഭാവരുടെ കൂടെ ഒരു യാത്ര കഴിഞ്ഞു വന്നതായി സങ്കല്പ്പിക്കുമായിരുന്നു. യാത്രാവിവരണ രംഗത്തെ കുലപതി എസ്.കെ. പൊറ്റെക്കാടിന്റെ കൃതികളും എന്‍റെ മനസ്സില്‍ യാത്രാഭ്രമം വളര്‍ത്താന്‍ സഹായകമായി എന്നത് ഒരു സത്യമാണ്.

ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് തമിഴ്നാട്ടിലേക്ക് ഒരു ടൂര്‍ പോയതാണ് പിന്നീട് എടുത്തു പറയാവുന്ന യാത്രാനുഭവം.  അമ്മാവന്റെ കൂടെയായിരുന്നു അത്.  നാലുദിവസത്തെ യാത്രയും ശരിക്കും ആസ്വദിച്ചു തന്നെ പോയി. പിന്നീട് അവരുടെ കൂടെ തന്നെ കൊടൈക്കനാല്‍ പ്ലാന്‍ ചെയ്ത് അവസാനം മൂന്നാര്‍-തേക്കടി ആയി പരിണമിച്ച യാത്ര.  ഹൈറേഞ്ചിന്റെ ഭംഗി ആദ്യമായി അടുത്ത് കാണുന്നത് അന്നാണ്.  അന്ന് മനസ്സില്‍ കുറിച്ചിട്ടിരുന്നു വീണ്ടും മൂന്നാര്‍ കാണാന്‍ പോകണം എന്ന്.  അങ്ങിനെ രണ്ടുവര്‍ഷം മുന്‍പ് അതും സംഭവിച്ചു. അതിനും മുന്‍പ് അതിരപ്പിള്ളിയിലെക്ക് അപ്രതീക്ഷിതമായി ഒരു യാത്രപോയതും അവിസ്മരണീയമായ ഒരു അനുഭവമാണ്.

ജീവിതം ഉത്തരവാദിത്തത്തിന്‍റെ ലോകത്തേക്ക് കടന്നപ്പോള്‍ അനിവാര്യമായ പ്രവാസി യാത്ര തുടങ്ങിയത് മാളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍/......ടി.സി. ബസ്സിലായിരുന്നു.  അന്ന് കൈപിടിച്ച് യാത്ര പറയുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയില്ല ഇനി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ തമ്മില്‍ ഉണ്ടാവില്ല എന്ന്!  രണ്ടുവര്‍ഷം കഴിഞ്ഞു തിരിച്ചുവരുന്ന സമയമായപ്പോഴേക്കും അദ്ദേഹം ഞങ്ങളെ വിട്ടു പോയിരുന്നു.  കൊളംബോ വഴി റിയാദിലേക്ക് എത്തുന്നത് വരെയുള്ള യാത്ര ശരിക്കും ആസ്വദിച്ചു തന്നെയാണ് പോയത്.  അവിടെ എത്തിക്കഴിഞ്ഞു പ്രവാസത്തിന്‍റെ യഥാര്‍ത്ഥ മുഖം അടുത്തറിഞ്ഞ്‌ തുടങ്ങിയപ്പോള്‍ ആസ്വദിച്ചു ചെയ്ത ആ യാത്രയെ കുറച്ചൊക്കെ വെറുക്കുകയും ചെയ്തിരുന്നു.  തുടര്‍ന്ന് ഉമ്രക്കും ഹജ്ജിനും വേണ്ടി ചെയ്ത യാത്രകള്‍..!  ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ എന്നുള്ള ചിന്ത മനസ്സില്‍ കയറി വന്നപ്പോള്‍ ആ വഴിക്കും പോയി വന്നു.  അങ്ങിനെ ജീവിതത്തില്‍ വളരെ ചെറുപ്പത്തിലേ ആഗ്രഹിച്ച ആ യാത്ര രണ്ടുതവണയായി അനുഭവിച്ചു.  ഇന്നത്തെപ്പോലെ ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഇല്ലാത്ത അന്നത്തെ യാത്രാനുഭവാങ്ങല്‍ പലതും പിന്നീട് മറവിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.

യാത്രയെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു സംഗതിയാണ് ശ്രീ. സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര എന്ന മലയാളി ഒറ്റക്ക് ഇതുവരെ എഴുപതിലധികം നടത്തിയ സഞ്ചാരം.  ഏഷ്യാനെറ്റ് ടി.വി. ന്യൂസ് ചാനലിലെ സ്ഥിരം പരിപാടിക്ക് ലോകമാകമാനം ലക്ഷക്കണക്കിന്‌ പ്രേക്ഷകരുണ്ട്.  കൂടാതെ സഞ്ചാരം വെബ്സൈറ്റ് വഴിയും ഇതിലൂടെ എല്ലാ ആഴ്ചയും പുതിയ എപ്പിസോഡുകള്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്യുന്നു. www.sancharam.com

യു.എ.ഇ. പ്രവാസം തുടങ്ങിയതും പെട്ടെന്നുള്ള ഒരു യാത്രയിലായിരുന്നു.  തലക്കുമീതെ തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങളുമായി "റാംജിറാവു" സ്റ്റൈലില്‍ ആയിരുന്നു ആ യാത്ര.  ജീവിതം അതിജീവനത്തിന്‍റെ പാഠശാലകൂടിയാണെന്ന് അറിഞ്ഞത് ഈ യാത്രയിലാണ്.  എത്രയൊക്കെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുകൂടി യാത്രയോടുള്ള ആ ആസക്തി ഇന്നും യാതൊരു കുറവുമില്ലാതെ അടുത്ത യാത്രക്കായി പ്രലോഭിപ്പിക്കുന്നു.  ഇനി ഇതാ ഈ മുപ്പത്തി ഒന്നാം തിയതി ഒരിക്കല്‍ കൂടി വെക്കേഷന്‍ യാത്ര.  (അതെ ഇന്ന് വൈകീട്ട് വീണ്ടും ഒരു യാത്രക്ക് ഒരുങ്ങുകയാണ്.  വാര്‍ഷിക അവധിയാത്ര.  ഈ കുറിപ്പ് എന്‍റെ മനസ്സില്‍ തോന്നിയത് അതേപോലെ പകര്‍ത്തിയതാണ്.  ആര്‍ക്കെങ്കിലും ബോറിംഗ് തോന്നിയിട്ടുണ്ടെങ്കില്‍ മുന്‍‌കൂര്‍ ക്ഷമാപണം!).
  



2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

യാത്രക്കാരുടെ ശ്രദ്ധക്ക്!..................

നമ്മള്‍ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട "ഏതാനും" ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചുകൊള്ളട്ടെ. "ഏതാനും" എന്ന് എഴുതാന്‍ കാരണം എന്‍റെ അറിവിന്‌ അപ്പുറത്തുള്ള കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം എന്ന് അഭ്യര്‍ഥിക്കാന്‍ കൂടിയാണ്.  ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്‍റെ എളിയ നിരീക്ഷണത്തിന്‍റെ പരിധിയില്‍ വന്നിട്ടുള്ളവയാണ്.  വരുമ്പോഴും പോകുമ്പോഴും ഉള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യസ്തമായിരിക്കും.  അതാതുകാലത്തെ നിയമങ്ങളും അവയെ ചിലപ്പോള്‍ അപ്രസക്തമാക്കിയേക്കാം.
  1. ടിക്കറ്റും പാസ്പോര്‍ട്ടും - പോകാനുള്ള വ്യഗ്രതയില്‍ ഇവ വെക്കുന്ന സ്ഥലം മറന്നു പരക്കം പായുന്ന പലരെയും കണ്ടിട്ടുണ്ട്.  അതൊഴിവാക്കാന്‍ അവ നോക്കിയാല്‍ എളുപ്പത്തില്‍ കിട്ടുന്ന സ്ഥലത്ത് ഭദ്രമായി വെക്കുക.  കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന ഹാന്‍ഡ്‌ബാഗിനുള്ളിലോ ലാപ്ടോപ്പ് ബാഗിനകത്തോ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. 
  2. ലഗേജ് ആണ് യാത്രികര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.  ടിക്കറ്റ് എടുക്കുന്ന സമയത്ത് ഏജന്‍സിയില്‍ അതേക്കുറിച്ച് തിരക്കി ഉറപ്പ് വരുത്തുക.  സാധാരണയായി മുപ്പത് കിലോ ബാഗേജ് + ഏഴു കിലോ ഹാന്‍ഡ്‌ ബാഗേജ് ഒരുമാതിരി എയര്‍ലൈന്‍സുകളും അനുവദിക്കാറുണ്ട്.  എന്നാല്‍ നമ്മുടെ സ്വന്തം സര്‍ക്കാര്‍ വിമാനക്കമ്പനി എയറിന്ത്യ എക്സ്പ്രസ്സ് അതിപ്പോള്‍ ഇരുപത് + ഏഴു ആക്കി കുറച്ചിരിക്കുന്നു. സ്വന്തം നിലക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് എയര്‍ലൈന്‍ വെബ്സൈറ്റില്‍ എത്ര കിലോ ബാഗേജ് അനുവദിച്ചിട്ടുണ്ട് എന്ന് നോക്കി മനസ്സിലാക്കേണ്ടതാണ്.  അവ്യക്തത ഉണ്ടെങ്കില്‍ ഏതെങ്കിലും ട്രാവല്‍ എജന്സിയിലോ എയര്‍ലൈന്‍ ഓഫീസിലെ തന്നിരിക്കുന്ന നമ്പരില്‍ ബന്ധപ്പെട്ടു ഉറപ്പു വരുത്തുക. (ലാപ്ടോപ് കൊണ്ടുപോകുന്നത്തിനു വിലക്കൊന്നും ഇല്ല.  ഒരുമാതിരിപ്പെട്ടവര്‍ ലാപ്ടോപ്പ് ബാഗില്‍ സാധനങ്ങള്‍ നിറച്ചും കൊണ്ട് പോകാറുണ്ട്). ബാഗേജ് ചില സമയങ്ങളില്‍ കുറച്ചു കൂടിയാലും എയര്‍ലൈനുകള്‍ ശ്രദ്ധിക്കാറില്ല.  എന്നാല്‍ അത് എല്ലായ്പ്പോഴും നടന്നെന്നും വരില്ല.  അതുകൊണ്ട് തൂക്കം അനുവദനീയമായ അളവില്‍ നിലനിര്‍ത്തുക. ഹാന്‍ഡ്ബാഗിലും അധികം തിരുകി കയറ്റാതെ നോക്കുക.  തൂക്കം കൂടിയിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ അധികം കെട്ടാനുള്ള പൈസയും കൈയില്‍ വെക്കുക.  അത് പലപ്പോഴും നമ്മുടെ പരിധിക്ക് പുറത്തായിരിക്കും എന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.  ചിലപ്പോള്‍ അധികതുക കെട്ടാന്‍ തയ്യാറായാല്‍പോലും എയര്‍ലൈന്‍ സ്റ്റാഫ് വഴങ്ങില്ല.  അധികം വന്ന സാധനങ്ങള്‍ പുറത്തെടുത്ത് ഒഴിവാക്കലാണ് അപ്പോള്‍ നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി.  ലഗേജ് ഇല്ലാതെ യാത്രചെയ്യുന്ന മറ്റുള്ളവരുടെ കൈയ്യില്‍ കൊടുത്ത് നോക്കാം, എന്നാല്‍ മിക്കവാറും അവര്‍ കൊണ്ടുപോകാന്‍ തയ്യാറാവില്ല എന്നുകൂടി അറിഞ്ഞിരിക്കുക.  ലഗേജ് കൌണ്ടറിൽ കൊടുത്ത് കഴിഞ്ഞാൽ പിന്നെ അത് നമ്മൾ ചെന്ന് ചേരുന്ന എയർപോർട്ടിൽ കിട്ടും.  ട്രാൻസിറ്റ് ഉള്ള എയർപോർട്ടിൽ ലഗേജ് കിട്ടില്ല.  അവസാന ലക്ഷ്യസ്ഥാനത്ത് മാത്രമേ കിട്ടൂ.  ഇടക്ക് കഴിക്കേണ്ട അവശ്യ മരുന്നുകളും മറ്റും ഡോക്ടർ നല്കിയ കുറിപ്പ് ഉണ്ടെങ്കിൽ അതും അടക്കം ഹാൻഡ്‌ ബാഗേജിൽ വെക്കുക.  യു.എ.ഇ. എയർപോർട്ടുകളിൽ ലഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് പാറ്റക്കും മറ്റും അടിക്കുന്ന മരുന്ന് അകത്തുണ്ടെങ്കിൽ ലഗേജ് തുറപ്പിച്ചു നീക്കം ചെയ്യിപ്പിക്കുന്നതാണ്. (അനുഭവം ഗുരു!). 
  3. ഫ്ലൈറ്റിന്റെ തിയതിയും സമയവും നല്ലവണ്ണം അറിഞ്ഞിരിക്കുക.  രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉള്ള ഫ്ലൈറ്റില്‍ ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ റിപ്പോര്‍ട്ടിംഗ് സമയം തലേ ദിവസത്തെ രാത്രി സമയമായിരിക്കും ടിക്കറ്റില്‍ കാണിച്ചിരിക്കുക എന്ന് ഓര്‍ക്കുക.  കുറച്ചു കൂടി തെളിച്ചു പറയാം: നമ്മള്‍ ഇരുപത്തി അഞ്ചാം തിയതി നാട്ടില്‍ പോകുന്നു എന്ന് കരുതുക.  ഫ്ലൈറ്റ് സമയം രാത്രി രണ്ടുമണി ആണെങ്കില്‍ അത് 02:00 എന്നായിരിക്കും കാണിച്ചിരിക്കുക.  അതായത് ഫ്ലൈറ്റ് ഇരുപത്തി അഞ്ചിന് വെളുപ്പിനു രണ്ടു മണിക്കാണ്. നമ്മള്‍ ഇരുപത്തി നാലിന് രാത്രി പതിനൊന്നു മണിക്ക് എയര്‍പ്പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.  ഫലത്തില്‍ ഇരുപത്തി അഞ്ചിന് രാത്രി പതിനൊന്നിനു നിങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ ഫ്ലൈറ്റ് നഷ്ടമായിട്ടുണ്ടാകും.ബുദ്ധിമുട്ട്, ധനനഷ്ടം ഇവ ഫലം!  (നമ്മള്‍ വിളിച്ചു പറഞ്ഞതിന്‍പ്രകാരം നാട്ടിലുള്ളവരും ബുദ്ധിമുട്ടും എന്നുകൂടി അറിയുക).
  4. ഇനി എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരുന്നത് - മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും അന്തര്‍ദേശീയ യാത്രക്കായി എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരണം എന്നതാണ് നിയമം.  ഒരു മണിക്കൂര്‍ മുൻപ്  ബോര്‍ഡിംഗ് കൌണ്ടര്‍ പൂട്ടി എയര്‍ലൈന്‍ സ്റ്റാഫ് സ്ഥലം വിടും.  വീട്ടില്‍ നിന്നും വിട്ടുപോരാനുള്ള മടികൊണ്ട് പലരും ഒരുപാട് വൈകാറുണ്ട്.  എയര്‍പോര്‍ട്ട് എത്ര അടുത്താണെങ്കിലും കുറച്ചു സമയം മുന്‍കൂട്ടി കണ്ടു പുറപ്പെടുക.  മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ (അപകടം, പോകുന്ന വണ്ടിയുടെ തകരാര്‍, കാലാവസ്ഥ, ട്രാഫിക് ബ്ലോക്ക്..) എയര്‍പ്പോട്ടില്‍ എത്തിച്ചേരാന്‍ നമ്മള്‍ വൈകിയാല്‍ ആകെ പ്രശ്നമാകും എന്നുകൂടി അറിയുക.  സമയത്തിന് മുന്പ് എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ കുറച്ചു സമയം പുറത്ത് നമുക്ക് വേണ്ടപ്പെട്ടവരോട് സംസാരിച്ചു നില്‍ക്കാവുന്നതുമാണ്.  എയര്‍പോര്‍ട്ടിനു പുറത്ത് വെച്ചിരിക്കുന്ന ടെലിവിഷന്‍ സ്ക്രീനുകളില്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്ത് ഉറപ്പുവരുത്തുക.
  5. എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ നമ്മള്‍ക്ക് അകത്തേക്ക് കടക്കണം എങ്കില്‍ ടിക്കറ്റും പാസ്പോര്‍ട്ടും കാണിച്ചേ തീരു.  (ആഭ്യന്ത യാത്രക്ക് ടിക്കറ്റും ഒരു തിരിച്ചറിയല്‍ രേഖയും മതിയാവും).  ഉത്തരേന്ത്യക്കാരായ സി. ഐ.എസ്.എഫുകാരായിരിക്കും മിക്കവാറും പ്രവേശന കവാടത്തില്‍ ഉണ്ടാവുക.  അവര്‍ക്ക് ടിക്കറ്റും പാസ്പോര്‍ട്ടും കാണിച്ചു കൊടുത്ത് ബോധ്യപ്പെടുത്തി അകത്തു പ്രവേശിക്കാം.  ഗള്‍ഫ് രാജ്യങ്ങളിലും പോലീസ് ഇതുപോലെ ഉണ്ടാകും.  അവര്‍ക്കും ഇതൊക്കെ കാണിച്ചു കൊടുക്കണം.
  6. ബാഗേജ് സ്കാന്‍ - ചില എയര്‍പോര്‍ട്ടുകളില്‍ അകത്തു കടന്നാല്‍ ഉടന്‍ ബാഗേജ് എക്സ്റേ മെഷീനില്‍ ഇട്ടു പരിശോധിക്കും.  നമ്മുടെ പഴ്സ്, വാച്ച്, ബെല്‍റ്റ്‌, മൊബൈല്‍ (സ്വിച്ചോഫ്‌ ചെയ്ത്) തുടങ്ങിയ എല്ലാം അതിനായി തരുന്ന തളികയില്‍ വെച്ച് എക്സ്റേ മെഷീനിലൂടെ കടത്തി വിടുക.  അപ്പുറത്ത് ഒരു ഓഫീസര്‍ ഇതെല്ലാം മോണിട്ടര്‍ വഴി കാണുന്നുണ്ടാവും. അയാള്‍ എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ വ്യക്തമായ മറുപടി കൊടുക്കുക. തപ്പിതടഞ്ഞുള്ള മറുപടി അവര്‍ക്ക് കൂടുതല്‍ ചോദ്യം ചെയ്യാന്‍ പ്രേരണ നല്‍കുകയും അതുവഴി നമുക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാവുകയും ചെയ്യും.  (ലഗേജ് തുറന്നു കാണിക്കാന്‍ പറഞ്ഞാല്‍ യാതൊരു എതിര്‍പ്പും കൂടാതെ അനുസരിക്കുക).  കൊച്ചി എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ബോര്‍ഡിംഗ് പാസ്സിന് മുന്നേ ബാഗേജ് സ്കാന്‍ ഇല്ല.  നമ്മൾക്ക് ബോർഡിംഗ്  കിട്ടിയതിനു ശേഷമായിരിക്കും അവിടെ സ്കാനിംഗ്.  അതിൽ മൊട്ടുസൂചി പോലും എടുത്തു കാണിക്കും എന്നാണു അറിയാൻ കഴിഞ്ഞത്.
  7. ഇനി ബോര്‍ഡിംഗ് പാസ്.- നമ്മുടെ ഫ്ലൈറ്റ് നമ്പര്‍, റൂട്ട് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൌണ്ടറില്‍ ചെല്ലുക.  (ഇക്കോണമി-ബിസിനസ് ക്ലാസ്സുകള്‍ക്ക്‌ പ്രത്യേകം കൌണ്ടര്‍ കാണും).  പാസ്പോര്‍ട്ടും ടിക്കറ്റും കാണിക്കുക.  അവര്‍ ചെക്ക് ചെയ്തതിനു ശേഷം ലഗേജ് വെയിംഗ് മെഷീനില്‍ വെക്കാന്‍ പറയും.  നമ്മള്‍ എത്ര കണക്ക് കൂട്ടിയാലും ശരിയായ തൂക്കം അതിനോട് അനുബന്ധിച്ചുള്ള ഡിസ്പ്ലേ സ്ക്രീനില്‍ കാണാന്‍ കഴിയും.  ചിലപ്പോള്‍ ഹാന്‍ഡ്‌ ബാഗും വെക്കാന്‍ പറയും.  യാതൊരു എതിര്‍പ്പും കൂടാതെ വെക്കുക.  കൂടുതല്‍ കണ്ടാല്‍ നല്ലവണ്ണം പറഞ്ഞുനോക്കുക.  കൂടുതല്‍ ബാഗേജ് ഉണ്ടെങ്കില്‍ ചില സമയത്ത് കടത്തി വിടും എങ്കിലും ചിലപ്പോള്‍ അത് നടപ്പില്ല.  ആവശ്യപ്പെട്ടാല്‍ എക്സസ് ബാഗേജിന്റെ ചാര്‍ജ്ജ് അതിനായുള്ള കൌണ്ടറില്‍ അടച്ചിട്ടു വന്നാലേ ബോര്‍ഡിംഗ് പാസ് കിട്ടൂ.  ബാഗേജ് ഓക്കെയാണെങ്കില്‍   പാസ്പോര്‍ട്ട് ബോര്‍ഡിംഗ് പാസ്സോട് കൂടി തിരിച്ചു തരും. കൂടെ ഒരു എമ്പാര്‍ക്കെഷന്‍‍   ഹാന്‍ഡ്‌ ബാഗേജിന് ടാഗ് തരും.  തന്നില്ലെങ്കില്‍ ചോദിച്ചു വാങ്ങുക. സെക്യൂരിറ്റി ചെക്ക് സമയത്ത് ആവശ്യം വരും. (മുന്‍പ് ബാഗേജ് സംബന്ധമായി പറഞ്ഞ  കാര്യങ്ങള്‍ ഇതോടു കൂട്ടി വായിക്കുക).
  8. ഇനി നമ്മുടെ കൈയിൽ  ഉള്ള ഇന്ത്യന്‍/വിദേശ കറന്‍സി എയർപോർട്ടിൽ ഉള്ള ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും കൌണ്ടറിൽ കൊടുത്തു നമുക്കാവശ്യമുള്ള ഇന്ത്യന്‍/വിദേശ കറൻസി  മാറ്റിവാങ്ങാവുന്നതാണ് .
  9. ഇനി എമിഗ്രേഷന്‍ ചെക്കിംഗ് ആണ്.  യു.എ.ഇ. എയര്‍പോര്‍ട്ടുകളില്‍‍ ഇത് പാസ്പോര്‍ട്ട് കണ്ട്രോള്‍ എന്നായിരിക്കും എഴുതിവെച്ചിരിക്കുക.  നാട്ടില്‍ എംബാർക്കെഷൻ കാർഡ് പൂരിപ്പിച്ചു വേണം കൌണ്ടറിൽ ചെല്ലാൻ.  അവിടെ പാസ്പോര്ട്ടും എംബാർക്കെഷൻ കാര്‍ഡും (ബോർഡിംഗ്  പാസ് ചോദിച്ചാല്‍) അതും കൊടുക്കുക.  അവർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി വിറയൽ കൂടാതെ കൊടുക്കുക.  എന്തെങ്കിലും പരുങ്ങൽ ഉണ്ടാകുന്ന പക്ഷം ചോദ്യങ്ങളുടെ ഒരു പെരുമഴ തന്നെ ഉണ്ടാകും.  അതുകൊണ്ട് കഴിഞ്ഞ തവണ വന്നുപോയ ദിവസം ഒക്കെ ഒന്ന് ഓർത്തുവെക്കുന്നത് നല്ലതാണ്. അവരുടെ ചോദ്യങ്ങൾക്ക്  സംശയമില്ലാതെ മറുപടി കൊടുക്കുക.    പരിഹസിക്കുന്ന തരത്തിലുള്ള ചില കമൻറുകളും ചോദ്യങ്ങളും ഉണ്ടായാൽ പോലും സംയമനം പാലിച്ചുകൊണ്ട്‌ നേരിടുക.  മറുപടി പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾക്ക് ഒരു പുഞ്ചിരിയാണ് നല്ല മറുപടി. ഉദ്യോഗസ്ഥരോട്  സൌഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കാതിരിക്കലാണ് ബുദ്ധി.  എമിഗ്രേഷന്‍ കൌണ്ടറുകളില്‍ നില്‍ക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം (എത്ര അത്യാവശ്യം ആണെങ്കില്‍ പോലും) ഒഴിവാക്കുക.  യു.എ.ഇ. എയര്‍പോര്ട്ടുകളില്‍ ഇത് എഴുതിവെച്ചിട്ടുണ്ട്.  ലംഘിച്ചാല്‍ ചിലപ്പോള്‍ "പണി" ചോദിച്ചു വാങ്ങലാകും.
  10. ഇനിയുള്ളത് സെക്യൂരിറ്റി ചെക്കിങ്ങ് ആണ്.  അവിടേക്ക് എത്തുന്നതിനു മുൻപ്  നമ്മുടെ ബോർഡിംഗ് പാസും പാസ്പോർട്ടും ഒന്നുരണ്ടു സ്ഥലത്ത് കൂടി ചെക്ക് ചെയ്യും.  സെക്യൂരിറ്റി ചെക്കിങ്ങിൽ ഹാൻഡ്‌ ബാഗ്, ലാപ്ടോപ്പ്, വാച്ച്, പെഴ്സ്  ഇതെല്ലാം എക്സ്റേ മെഷീനിലൂടെ കടത്തിവിടും.  കൊച്ചി എയർപോർട്ടിൽ ലാപ്ടോപ്പ് ബാഗിൽ നിന്നും പുറത്തെടുത്ത് പ്രത്യേകം സ്കാൻ .ചെയ്യിക്കേണ്ടി വരും.  മെറ്റൽ ഡിറ്റ ക്റ്റർ വഴി നമ്മളെയും കടത്തി വിടും.  അപ്പുറത്ത്  നമ്മുടെ സാധനങ്ങൾ വീണ്ടെടുത്ത് കഴിഞ്ഞാൽ പിന്നെ ഡിപ്പാർച്ചർ ലോഞ്ചിലേക്ക് നീങ്ങാം.  
  11. ഡിപ്പാർച്ചർ ലോഞ്ചിൻറെ  നമ്പർ നമ്മുടെ ബോര്‍ഡിംഗ് പാസ്സിൽ ഗെറ്റ് നമ്പര് എന്നതിന് നേരെ കാണാം. അവിടെ നമ്മൾ പോകുന്ന ഫ്ലൈറ്റ് നമ്പർ, റൂട്ട് എന്നിവ പ്രദർശിപ്പിച്ച സ്ഥലത്ത് നമുക്കായി ഒരുക്കിയ ഇരിപ്പിടങ്ങളിൽ ഇരിക്കുക.  കുറെ കഴിയുമ്പോൾ ബോർഡിംഗ് കൌണ്ടർ അടച്ചതിനു ശേഷം ആ സ്റ്റാഫ് ഇവിടെയുള്ള കൌണ്ടറിൽ വന്നു വീണ്ടും നമ്മുടെ ബോർഡിംഗ് പാസ് ചെക്ക് ചെയ്ത് ഫ്ലൈറ്റിൻറെ  സമയമാവുമ്പോൾ മുൻപറഞ്ഞ  ഗേറ്റിലൂടെ വിമാനത്തിലേക്ക് കടത്തി വിടും.  ഓവർ സൈസ് ഉള്ള ട്രോളിബാഗ് പോലുള്ള ഹാൻഡ് ബാഗേജ് ചില സമയത്ത് വിമാനത്തിൽ കയറുന്നതിനു മുൻപ്  വാങ്ങി വെക്കും. അവ ലഗേജില്‍ കൊണ്ടുപോയ്ക്കൊള്ളും.
ഇനി വിമാനത്തില്‍ കയറി കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചിലതുണ്ട്.  അത് എനിക്ക് മുന്‍പേ പലരും പല പോസ്റ്റുകളിലൂടെയും വ്യക്തമാക്കിയിട്ടുള്ളതാണ്. നമുക്ക് അറിയാവുന്ന പാലിക്കേണ്ട കാര്യങ്ങള്‍ നമ്മള്‍ പാലിക്കുക.  ഏതെങ്കിലും കാര്യത്തെക്കുറിച്ച് നമുക്ക് അറിവില്ലെങ്കില്‍ സഹായാത്രികരോടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ മറ്റോ ചോദിക്കുന്നതിനു യാതൊരുവിധ അപകര്‍ഷതാബോധവും തോന്നരുത്.  കാരണം  അറിവില്ലായ്മ ആരുടേയും കുറ്റമല്ല എങ്കിലും ചിലപ്പോള്‍ അവിചാരിതമായ പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും എന്ന് മനസ്സിലാക്കുക.  അറിവ് എവിടെനിന്നായാലും നേടിയെടുക്കാന്‍ ശ്രദ്ധിക്കുകയും  ഒരു ശീലമാക്കുകയും ചെയ്യുക.

ഇനി ഒരു വെബ്സൈറ്റ് നിങ്ങള്‍ക്കായി പരിചയപ്പെടുത്താം.http://www.flightradar24.com/24.47,54.37/7  ലോകത്ത് തത്സമയം പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെ നമ്മുടെ കമ്പ്യൂട്ടര്‍/മൊബൈല്‍ ഫോണ്‍ വഴി അവയുടെ ഗതിവിഗതികള്‍ അറിയാനുള്ള ഒരു സൈറ്റ്.  (എല്ലാ വിമാനങ്ങളെയും കിട്ടില്ല.  എങ്കിലും ഒരുമാതിരിയൊക്കെ കിട്ടും, പ്രത്യേകിച്ച് നമുക്ക് മലയാളികള്‍ക്ക് വേണ്ടതെല്ലാം മിക്കവാറും ഉണ്ട്).  ഫ്ലാഷ് പ്ലെയര്‍ നന്നായി പ്രവര്‍ത്തിക്കുന്ന ബ്രൌസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.  ഒരുപരിധിവരെ ഇന്‍റര്‍നെറ്റ് സൌകര്യമുള്ളവര്‍ക്ക് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയാന്‍ ഇത് സഹായിക്കും.  മറ്റൊരു സൈറ്റ്. http://planefinder.net/ പക്ഷെ ഇതില്‍ ഫ്ലൈറ്റുകളുടെകവറേജ് കുറവാണ്.

അപ്പോള്‍ എല്ലാവര്ക്കും ശുഭയാത്ര...........

2013, ഏപ്രിൽ 17, ബുധനാഴ്‌ച

Qasr al Hosn Festival - Abu Dhabi-രണ്ടാം ഭാഗം

ആദ്യ ഭാഗം പോസ്റ്റ്‌ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.  ബ്ലോഗ്‌ എഴുതാന്‍ എന്നോ പിടികൂടിയിരിക്കുന്ന മടി കാരണം കഴിയുന്നില്ല.  സമയക്കുറവും ഇല്ലാതില്ല.  എങ്കിലും നിങ്ങള്‍ക്കായി ഇതാ രണ്ടാം ഭാഗം.
 
അറബികളുടെ നൃത്തരംഗത്ത് നിന്നും ഞങ്ങള്‍ നടന്നു.  ഇരുള്‍ വീഴുന്നതിനു മുന്നേ പരമാവധി പടംസ് എടുക്കണം.  രാത്രിയായാല്‍ എന്റെ കൊച്ചു കാമറക്ക് കുറച്ചു കാഴ്ച പ്രശ്നം ഉണ്ട്.  (ആറുവര്‍ഷം പഴക്കമുള്ള ഒരു പാനസോണിക് ഡിജിറ്റല്‍ കാമറക്ക് ഇതില്പരം എന്ത് കഴിയാന്‍!).  അറബികളും ഒട്ടകവും തമ്മിലുള്ള ബന്ധം അവരുടെ ചരിത്രം തുടങ്ങുന്നത് മുതലുണ്ട്‌.  ഒട്ടകങ്ങള്‍ അവരുടെ ജീവിതത്തിലെ പല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.  പഴയ കാലത്ത് ചരക്കു ഗതാഗതത്തിനും, യാത്രകള്‍ക്കും പിന്നെ ഇറച്ചിക്കും പാലിനും വരെ അവയെ ഉപയോഗിച്ചിരുന്നുവെങ്കില്‍ ‍ ഇന്നും  അവ വി.ഐ.പി. പരിഗണനയിലാണ്.  ഇന്നും ഗള്‍ഫ് നാടുകളില്‍ ഒട്ടകം വന്നു വണ്ടിയില്‍ ഇടിച്ചു അപകടമുണ്ടായാല്‍ വണ്ടി ഓടിച്ചവന്‍ മരിച്ചാലും ഒട്ടകത്തിനുണ്ടായ നഷ്ടത്തിനാണ് പരിഹാരം ചെയ്യേണ്ടത് എന്ന നിയമം ഉണ്ടെന്നു പറയുന്നു.  ഹൈവേകളില്‍ ഒട്ടകം റോഡു മുറിച്ചു കടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേകം ബോര്‍ഡുകള്‍ കാണാം.  പറഞ്ഞു വന്നത് ഈ ഫെസ്റ്റിവലില്‍ ഒട്ടകങ്ങളുടെ ഒരു ഏരിയ ഉണ്ടായിരുന്നു.  ഒരു കുഞ്ഞന്‍ ഒട്ടകം ഒരു പവലിയന്റെ ഉള്ളില്‍ കിടക്കുന്നു.  അതിനു പുറത്ത് വലിയ ചേട്ടന്മാരായ ഒട്ടകങ്ങളെ കെട്ടിയിട്ടിരിക്കുന്നു.  അവയുടെ പുറത്തു കയറാനും ഫോട്ടോസ് എടുക്കാനും ഒക്കെ സൗകര്യമുണ്ടായിരുന്നു.  നമ്മുടെ നാട്ടില്‍ ആനപ്പുറത്ത് കയറുന്നതിനു തുല്യം ഇവിടെ ഒട്ടകപ്പുറത്ത്!  ഒട്ടക പന്തയങ്ങളും ഇന്നാട്ടില്‍ വളരെ പ്രചാരം ഉണ്ട്.  ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും ഇവിടെ നടക്കാറുണ്ട്.  ഏറ്റവും സുന്ദരി/അല്ലെങ്കില്‍ സുന്ദരന്‍ ഒട്ടകത്തിന്റെ ഉടമക്ക് ക്യാഷ് പ്രൈസും വിലപിടിച്ച സമ്മാനങ്ങളും ഉണ്ടാകും.
 
 

 
അപ്പൊ ഒട്ടകത്തിനെ ഉപദ്രവിക്കരുത്.  അഥവാ ഒരുവന്‍ ഒട്ടകത്തെ ഉപദ്രവിച്ചാല്‍ "അല്ഫത്തലൂ"-(സലിം കുമാര്‍ ഒരു സിനിമയില്‍ പറഞ്ഞതാണ്).
 
 
വീണ്ടും അബുദാബി പോലീസിന്റെ ഒരു പഴയകാല വാഹനം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
 
ഇതാ മറ്റൊന്ന്.
 
ഇതാണ്  ആടുജീവിതം! ഒരു ചെറിയ വേലികെട്ടിനകത്ത് ഏതാനും ആടുകള്‍.
 
അറബികളുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ് കുതിരകള്‍. അണിഞ്ഞൊരുങ്ങിയ ഒരു കുതിര. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള കുതിരപന്തയം ദുബൈയിലാണ് എല്ലാ വര്‍ഷവും നടത്തപ്പെടുന്നത്.
 
ഫാല്‍ക്കന്‍ (അതായത് വെട്ടപ്പക്ഷി) കൂടുതല്‍ ഒന്നും അവയെക്കുറിച്ച് ആധികാരികമായി എനിക്കറിയില്ല.  ഒരു കുട്ടി കൈയില്‍ ഒരു ഫാല്‍ക്കനുമായി പോകുന്നു.  അവന്റെ പേരെനിക്കറിയില്ല.  അറബികള്‍ പൊതുവായി പെരരിയാത്തവരെ "മുഹമ്മദ്‌" "അഹമ്മദ്" തുടങ്ങിയ പേരുകളിലാണ് സംബോധന ചെയ്യാറ്.  ഞാന്‍ അത് വെച്ച് വിളിച്ചു. "യാ അഹ്മ്മദ്" അവന്‍ ഒന്ന് രണ്ടുപ്രാവശ്യം വിളിച്ചപ്പോള്‍ അവന്റെ കൂട്ടുകാര്‍ അവനോടു വിവരം പറഞ്ഞു.  അവന്‍ തിരിഞ്ഞു നിന്നു.  "മുംകിന്‍ വാഹിദ് സൂറ"  ("ഒരു പടം ക്ലിക്കിക്കോട്ടേഡാ കുട്ടാ" എന്ന് മലയാളം!).  My name is not Ahmed, Am Mahmood. എന്‍റെ പരിതാപകരമായ അറബി കണ്ടിട്ടാവണം നല്ല മണിമണിയായ ഇംഗ്ലീഷില്‍ അവന്‍!  ഞാന്‍ ആവശ്യം പറഞ്ഞു. 
 
"വേഗം എടുക്കണം, എനിക്ക് തിരക്കുണ്ട്"‌.   ഹമ്മോ ഈ അറബി പിള്ളേരുടെ കാര്യം!
 
ഞാന്‍ എടുത്തു, അവന്‍ പക്ഷിയെ കൈയില്‍ പിടിച്ചു പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു പടം.
 
കുറച്ചു കൂടെ ചെന്നപ്പോള്‍ ഒരു അറബി ഇതുപോലെ വേട്ടപക്ഷിയെ കൈയിലെടുത്തു നില്‍ക്കുന്നു.  ആവശ്യക്കാര്‍ക്ക് അവരുടെ കൈയ്യില്‍‍ എടുത്തു ഫോട്ടോക്ക് പോസ് ചെയ്യാം.  ഞാനും ആ പക്ഷിയെ കൈയില്‍ വാങ്ങി കൂട്ടുകാരന്‍ എടുത്തു എന്റെ ചില ചിത്രങ്ങള്‍.  പക്ഷെ അവയൊന്നും മുകളിലെതു പോലെ ശരിയായില്ല.
 
കുറെ ഫോട്ടോക്ക് പോസ് ചെയ്തു കഴിഞ്ഞപ്പോള്‍ അല്‍പ്പം വിശ്രമം!
 
 
നേരം നന്നായി ഇരുട്ടിയിരുന്നു.  എഴുമണിയായപ്പോള്‍ അവിടെ നടക്കാന്‍ പോകുന്ന ഒരു സ്റ്റേജ് ഷോക്കുള്ള അറിയിപ്പ് മുഴങ്ങി.  ഒരുപാട് ആളുകള്‍ തിക്കിതിരക്കുന്നത് കണ്ടപ്പോള്‍ ഞങ്ങളും അങ്ങോട്ട്‌ കയറി.  ഏറ്റവും പുറകിലായിരുന്നു സീറ്റ് കിട്ടിയത്.  കൃത്യം ഏഴുമണിക്ക് തന്നെ ഷോ തുടങ്ങി. (കാശുകൊടുത്ത് വേറൊരു ഷോ അവിടെ നടക്കുന്നുണ്ടായിരുന്നു. നമ്മുടെ സ്വഭാവം വെച്ച് അമ്മാതിരി പരിപാടിയുടെ അടുത്ത് പോലും നമ്മള്‍ പോകില്ലല്ലോ! അതാണ്‌ ഞാന്‍).  നല്ല ബാക്ഗ്രൌണ്ട് മ്യൂസിക്ക് ഒക്കെ കൊടുത്തുള്ള ഒരു പരിപാടി.  അറബിയില്‍ എന്തൊക്കെയോ അനൌന്‍സ് ചെയ്യുന്നുണ്ട്. 
 
വേദിയുടെ ഇരുഭാഗത്തു നിന്നും കുറെ അറബി വേഷക്കാര്‍ കൈയ്യില്‍ വാദ്യോപകരണങ്ങളുമായി വന്നു ചേര്‍ന്നു.  നല്ല താള ബോധത്തോടെ അവര്‍ ആ ഉപകരങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. 

പാട്ടും നൃത്തവും ഏതാനും നിമിഷങ്ങള്‍ നീണ്ടു നിന്നു.  അതിനു ശേഷം വേദിയിലേക്കുളള ദീപങ്ങള്‍ അണഞ്ഞു.  അനൌന്‍സ്മെന്‍റ് കേള്‍ക്കാം.  വേദിയില്‍ വെളിച്ചം വന്നപ്പോള്‍ രംഗം പാടെ മാറിയിരുന്നു.  അതാണ്‌ താഴെ..
വിവരണം മൈക്കിലൂടെ മുഴങ്ങുന്നുണ്ടായിരുന്നു.  പഴയകാല ജീവിതത്തിന്‍റെ പുനരാവിഷ്കാരമാണെന്ന് കാഴ്ചയില്‍ നിന്നും മനസ്സിലായി.
ഏതാനും പേര്‍ കൂടി അവിടേക്ക് വന്നു ചേര്‍ന്നു.  താളം മുറുകി.  ഇരുന്നിരുന്നവരും എഴുനേറ്റു അതിനൊത്ത് ചുവടുകള്‍ വെച്ചു.


ഏതാനും സമയത്തെ സംഗീതത്തിനും നൃത്തത്തിനും ശേഷം വേദി വീണ്ടും ഇരുട്ടിലായി.  വെളിച്ചം വന്നപ്പോള്‍ മറ്റൊരു രംഗം.  പഴയകാലത്ത് മത്സ്യബന്ധനം അബുദാബിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് വഹിച്ചിരുന്നു.  ഇന്നും അതേ.  മത്സ്യബന്ധനം കഴിഞ്ഞു വലനിറയെ മീനുമായി ഒരു ബോട്ട് തീരത്തേക്ക് വന്നതിനെ കയറിനു കെട്ടി കരക്കടുപ്പിക്കുന്നതിന്റെ ഒരു ആവിഷ്കാരം.  ആ രംഗത്തിനും ദൃശ്യത്തിനും അനുസരിച്ച സംഗീതം.  പാട്ട്.  ശരിക്കും ലയിച്ചിരുന്നതിനാല്‍ ചില ദ്രിശ്യങ്ങള്‍ പകര്‍ത്താന്‍ വിട്ടുപോയി.


 
 തീരമണഞ്ഞ ബോട്ടിലെ കോള് ഏറ്റുവാങ്ങാന്‍ വേണ്ടി തീരക്കാര്‍ തിരക്ക് കൂട്ടുന്നു.  വീണ്ടും നല്ല സംഗീതവും ഗാനവും.  ബോട്ടുകാരുടെ വേഷം നമുടെ നാട്ടിലെ മീന്‍പിടുത്തക്കാരുടെ - ലുങ്കിയും ബനിയനും.
 
ഇതിനിടയില്‍ വീണ്ടും വാദ്യമേളക്കാര്‍ രംഗപ്രവേശം നടത്തുന്നു.  കൂടെ നൃത്തം ചെയ്യാനായി പെണ്‍കുട്ടികളും.
 
 
നമ്മുടെ നാട്ടിലെ പുള്ളുവര്‍ നാഗാരാധനക്ക് വേണ്ടി മുടിയഴിച്ചിട്ട് ചെയ്യുന്ന പോലെ ഒരു നൃത്തം.  അതിന്‍റെ പേര് അറിയില്ല.
 
 
വീണ്ടും വേദിയിലെ വിളക്കുകള്‍ അണഞ്ഞു.  പുതിയ ചില ദ്രിശ്യങ്ങള്‍.  കോട്ടയുടെ ചുമര്‍ പശ്ചാത്തലമായി ചില കാഴ്ചകള്‍.
 
 
 
 
വീണ്ടും പാട്ടുകാരും നര്‍ത്തകരും എത്തി.  കൂടെ മുന്‍പ് മുടി നൃത്തം ചെയ്ത പെണ്‍കുട്ടികളും.
 
വീണ്ടും ഏതാനും സമയത്തെ പരിപാടികള്‍ക്ക് ശേഷം ഷോ സമാപിച്ചു.  ഞങ്ങള്‍ തിരിച്ചിറങ്ങി.  പുറത്തേക്കു നടക്കുന്നതിനിടയില്‍ ചില കാഴ്ചകള്‍.
 
 
രസകരവും അത്യന്തം മനോഹരവുമായ ഒരു കാഴ്ചയാണ് ഞങ്ങള്‍ ഒടുവില്‍ കണ്ടത്.  പൂഴിയില്‍ നടുവിലായി ഒരു ചെറു പായ്ക്കപ്പല്‍.  അതിനു ചുറ്റും നിലത്തു കടല്‍വെള്ളത്തിന്‍റെ അതേ ഇഫക്ടില്‍ നീല നിറത്തില്‍ വെളിച്ചം ഓളം വെട്ടുന്നു.  ദൂരെ നിന്ന് നോക്കുന്നവര്‍ക്ക് ആ പായ്ക്കപ്പല്‍ ഓളങ്ങള്‍ മുറിച്ചു നീങ്ങുന്നതായിട്ടാണ് അനുഭവപ്പെടുക.  ശരിക്കും കടലിലൂടെ ഒരു പായ്ക്കപ്പല്‍!  അത് ലൈവായി കണ്ടാലേ ഞാന്‍ ഈ എഴുതുന്നത് അനുഭവവേദ്യമാകുകയുള്ളൂ.


 
 
അങ്ങിനെ മനസ്സ് നിറച്ച കാഴ്ചകളോട് ഞങ്ങള്‍ യാത്രപറഞ്ഞു പുറത്തിറങ്ങി.  കാണാതിരുന്നു എങ്കില്‍ അതൊരു നഷ്ടമായേനെ എന്ന് ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാം.  കാരണം ഇത് ഇന്നാടിന്‍റെ ചരിത്രത്തിലേക്ക് ഒരു ചെറിയ യാത്ര തന്നെയാണ്.  ഇത്തരം ആഘോഷങ്ങളില്‍ കഴിയുമെങ്കില്‍ നമ്മള്‍ പങ്കാളികളാകണം എന്നാണു എന്റെ എളിയ അഭിപ്രായം.  നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥം തരുന്ന ഈ നാടിനോട് അത്രക്കെങ്കിലും നമ്മള്‍ നീതി കാണിച്ചേ തീരൂ..
 


2013, മാർച്ച് 11, തിങ്കളാഴ്‌ച

Qasr al Hosn Festival - Abu Dhabi-ഒന്നാം ഭാഗം


അബുദാബിയുടെയും UAE യുടെയും  ചരിത്രത്തിലെ നിര്‍ണ്ണായകമായ സ്ഥാനം അലങ്കരിക്കുന്ന അല്‍ ഹോസന്‍ കൊട്ടാരം (Qasr Al Hosn) അതിന്റെ ഇരുനൂറ്റി അമ്പതു വര്ഷം പിന്നിട്ടത് വളരെ വിപുലമായ പരിപാടികളോടെ ആഘൊഷിച്ചു.  യു.എ.ഇ ഭരണകൂടത്തിലെ മുന്‍നിര നേതാക്കള്‍ പങ്കെടുത്തു തുടക്കം കുറിച്ച പരിപാടികള്‍ ഫെബ്രുവരി ഇരുപത്തി എട്ടുമുതല്‍ മാര്‍ച്ച് ഒന്‍പതു വരെ നീണ്ടുനിന്നു.  കഴിഞ്ഞ വെള്ളിയാഴ്ച ദിവസം ഒരു സുഹൃത്തുമായി അവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.  കൊച്ചിന്‍ ബിയനാലെ നഷ്ടമായതില്‍
വിഷമിച്ചിരിക്കുന്ന സമയത്താണ് അത്രത്തോളം വരില്ലെങ്കിലും വേറൊരു പശ്ചാത്തലത്തില്‍ നടക്കുന്ന
ഈ ഫെസ്റിവല്‍ അബുദാബിയില്‍ നടത്തപ്പെടുന്നത്.  

എന്റെ പഴയ താമസ സ്ഥലത്ത് നിന്നുമുള്ള കാഴ്ച.

പ്രവേശന ഫീസ്‌ 10 ദിര്‍ഹം ആയിരുന്നു. 10 ദിര്‍ഹം കൊടുത്തപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നും ഒരു റിസ്റ്റ് ബാന്റ് കെട്ടിതന്നു.   പുറത്തു കടക്കുന്നത് വരെ അത് കൈയില്‍ കെട്ടണം.




ഏതാനും സ്റ്റാളുകള്‍




പഴയ കാലത്തെ അബുദാബി പോലീസും അവരുടെ വാഹനവും.   (സംഗതി ലാന്റ് റോവര്‍ ആണ് കേട്ടോ!)....

പഴയകാല പോലീസ് സ്റ്റേഷനും പൊലീസുകാരും...


ഇന്നാട്ടിലെ പരമ്പരാഗത നൃത്തം...

ബാക്കി ചിത്രങ്ങള്‍ അടുത്ത ഭാഗത്തില്‍.

2013, മാർച്ച് 6, ബുധനാഴ്‌ച

വര്‍ണ്ണങ്ങള്‍ വാരി വിതറി ആകാശപക്ഷികള്‍

അബുദാബി പഴയ എയര്‍പോര്‍ട്ടില്‍ നടന്നു വരുന്ന എയര്‍ എക്സ്പോയിലെ അഭ്യാസ പ്രകടനങ്ങളുടെ ഏതാനും ചിത്രങ്ങള്‍.  വിവരണം എഴുതി ബോറടിപ്പിക്കുന്നില്ല.   അഭിപ്രായങ്ങള്‍ പോസ്റ്റുമല്ലോ.